ഇ വാർത്ത | evartha
അന്ന് നിയമ വിദ്യാര്‍ഥിനി; ഇന്ന് നിമിഷ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിലെ ജനങ്ങള്‍ ആശങ്കയില്‍
നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും സംഭവിച്ചിരിക്കുന്നത്. വാഴക്കുളം എം.ഇ.എസ് കോളേജ് വിദ്യാര്‍ഥി നിമിഷയാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര തൊഴിലാളികള്‍ താമസിക്കുന്നിടമായ പെരുമ്പാവൂരിനെ ആശങ്കയിലാക്കുന്നതാണ് പുതിയ കൊലപാതകം.
രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തില്‍ പ്രതി കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച നിമിഷയുടെ പിതാവ് തമ്പിക്കും പിതൃ സഹോദരന്‍ ഏലിയാസിനും കത്തിക്കുത്തില്‍ പരുക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നിമിഷയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പിടിയിലായ ബിജുവിനെ എത്തിച്ച പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ആദ്യദിവസങ്ങളില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ കൊലപാതകം പിന്നീട് മാധ്യമങ്ങളും നവമാധ്യമങ്ങളും ഏറ്റെടുത്തതോടെ രാജ്യമാകെ ചര്‍ച്ചാവിഷയമായി.
പ്രതിയെ കണ്ടെത്താന്‍ വൈകുന്നതില്‍ പോലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തക്കറയിലെയും വസ്ത്രത്തിലെയും ഡി.എന്‍.എ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. 2016 ജൂണ്‍ 14ന് കേസിലെ പ്രതി അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ പ്രതിക്ക് വധശിക്ഷയും വിധിച്ചു.
ഈ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും നടന്നിരിക്കുന്നത്. നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരില്‍ ഒട്ടേറെ ഇതര സംസ്ഥാന തൊഴിലാളികളാണ് സ്ഥിരതാമസക്കാരായുള്ളത്. ഇവര്‍ക്കിടയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരും ഏറെയുണ്ടെന്നതാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LLmrcm
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ