കൊടുങ്ങല്ലൂർ: തലശ്ശേരി സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിൽ വിളിച്ചുവരുത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ ഒന്നാം പ്രതിയായി റിമാൻഡിലായിരുന്ന യുവതിയെ കൊലപാതകക്കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ(30)യെയാണ് കോടതിയിൽ അപേക്ഷ നൽകി വനിതാ ജയിലിൽനിന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നസീമയുടെ അടുത്ത സുഹൃത്തും സഹായിയുമായിരുന്ന അടൂർ സ്വദേശി രഞ്ജുകൃഷ്ണൻ (26) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2017 ഏപ്രിൽ അവസാനമായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ: നസീമയുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു പീഡനക്കേസിലുൾപ്പെട്ട രഞ്ജുകൃഷ്ണനെ പോലീസിൽനിന്ന് രക്ഷപ്പെടുത്താനെന്ന വ്യാജേന നസീമ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ ഒരു ലോഡ്ജിൽ ഒളിവിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് നസീമ സുഹൃത്തുക്കളായ നാലുപേർക്ക് രഞ്ജുകൃഷ്ണനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. ഇവർ നാലുപേരും ചേർന്ന് ലോഡ്ജിലെത്തി രഞ്ജുകൃഷ്ണനെ കാറിൽ കയറ്റി തിരുവനന്തപുരത്തെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. മൃതദേഹം കർണാടകയിലെ വിരാജ്പേട്ടയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളി. തിരിച്ചുവരുന്ന വഴി കാർ കേടുവന്നതിനെത്തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റിയിടേണ്ടിവന്നു. തിരിച്ചെത്തിയ സംഘം മറ്റൊരു കേസിൽ ഉൾപ്പെട്ട് ജയിലിലായി. സഹതടവുകാരുമായി ഈ കാര്യങ്ങൾ സംസാരിച്ചത് പോലീസിന് ചോർന്നുകിട്ടിയതിനെത്തുടർന്നാണ് കേസിന് തുമ്പുണ്ടായത്. സംഭവത്തിലുൾപ്പെട്ട മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് നസീമയുടെ പങ്ക് വ്യക്തമായത്. പോലീസ് ഇവരെ അന്വേഷിച്ചുവരുകയായിരുന്നു. ജൂലായ് 22-നാണ് നസീമയും മൂന്നാമത്തെ ഭർത്താവായ അക്ബർഷായും യുവാവിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ അറസ്റ്റിലായത്. മറ്റൊരു യുവതിയുടെ ഫോട്ടോ മൊബൈൽ ഫോണിലൂടെ കാണിച്ചുകൊടുത്ത് പതിനായിരം രൂപ തന്നാൽ പരിചയപ്പെടുത്തിത്തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തിയാണ് തട്ടിപ്പ് നടത്തിയത്. യുവാവിനെയും യുവതിയെയും ഒപ്പം നിർത്തി ഫോട്ടോയെടുക്കുകയും മൂന്നുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ പരാതിയെത്തുടർന്നാണ് അന്വേഷണവും അറസ്റ്റും നടന്നത്. ഈ സംഭവത്തിൽ അഞ്ചുപേർകൂടി അറസ്റ്റിലായിരുന്നു. Content Highlights:kodungalloor black mail case accused naseema arrested in a murder case
from mathrubhumi.latestnews.rssfeed https://ift.tt/2vlpcXr
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ