ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ബുധനാഴ്ച രാവിലെ 8 മണി വരെ ജലനിരപ്പ് 2395.82അടിയാണ്. നിലവിലെ സ്ഥിതിയിൽ 2400 അടിയെത്താൻ ദിവസങ്ങളോളം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. അങ്ങനെയായാൽ ഉടൻ ഡാം തുറക്കേണ്ടിവരില്ലെന്നും അധികൃതർ പറയുന്നു. ദീർഘമായ പരിശോധന ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബാബുരാജിന്റെ നേതൃത്വത്തിൽ എക്സിക്യുട്ടീവ് എൻജിനീയർ വി.എസ്. ബാലു, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എം.ടി. ശ്രീകുമാർ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച അണക്കെട്ട് പരിശോധിച്ചു. ഉച്ചയ്ക്ക് 2.30-ന് എത്തിയ സംഘം വൈകീട്ട് 6.30 വരെ ആർച്ച് ഡാമിലും ചെറുതോണി അണക്കെട്ടിലും പരിശോധന നടത്തി. രണ്ട് ഡാമുകളിലെയും ഗാലറികളിലിറങ്ങി സ്വീപ്പേജ് വാട്ടറിന്റെ (ഡാമിനുള്ളിൽ ഉണ്ടാകുന്ന ഈർപ്പം) അളവു പരിശോധിച്ചു. ഇതിനുശേഷമാണ് 2400 അടി എത്തിയാൽമാത്രം ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നാൽ മതിയെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. ഇനി നിറയാൻ സമയമെടുക്കും വൃഷ്ടി പ്രദേശത്ത് ഇടവിട്ടാണ് മഴ. ഇനി ഇടുക്കി സംഭരണിയിൽ നിറയാനുള്ള ഭാഗത്തിന് വിസ്തൃതി കൂടുതലാണ്. ഇപ്പോഴുള്ള നീരൊഴുക്ക് പ്രകാരം രണ്ടുദിവസം കൊണ്ടുമാത്രമായിരിക്കും ഒരടി വെള്ളം കൂടുക. മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം കൂട്ടിയത് ജലനിരപ്പുയരുന്നത് സാവധാനമാക്കിയിട്ടുണ്ട്. ചെവ്വാഴ്ച രാത്രി ഏഴിന് 2395.6 അടിയായിരുന്നു വെള്ളം. ഒരു മണിക്കൂറിൽ 0.02 അടി മാത്രമാണുയർന്നത്. തിങ്കളാഴ്ച മൂലമറ്റം പവർഹൗസിൽ നിന്ന് 15.096 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. വൃഷ്ടിപ്രദേശത്ത് 36.6 മില്ലിമീറ്റർ മഴ ലഭിച്ചു. 32.792 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒഴുകിയെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2v4IdhC
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ