ചെറുതോണി: നിങ്ങൾ ഇതൊന്ന് തുറക്കുവാണേൽ തുറക്ക്. ഇപ്പം തുറക്കും എന്ന് പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പം തുറന്നാൽ വല്യ പ്രശ്നമില്ലാതെ കാര്യങ്ങൾ പോകും തടിയമ്പാട് ചപ്പാത്തുകാർ പറയുന്നു. വലിയ വെള്ളത്തിൽ പോലും അക്കരെ ഇക്കരെ നീന്തുന്നവരാണെന്നും ഇവിടെ വലിയ പ്രശ്നം ഉണ്ടാകില്ലെന്നും അവർ കണക്കു കൂട്ടുന്നു. ചെറുതോണി ഷട്ടർ തുറന്നാൽ പത്ത് മിനിറ്റിനുള്ളിൽ ചപ്പാത്തിനടുത്ത് വെള്ളം കയറുമെന്നും അവർ പറയുന്നു. വെള്ളം ഒഴുകി പോകുന്നത് കാണാൻ ഒത്തിരി പേർ സമീപത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണകൂടം കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഇവിടുത്തുകാർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് തടിയമ്പാട് ഫാത്തിമ മാതാ പള്ളിയുടെ സമീപത്തെ കടകളിൽ പലരും കെട്ടിടം ഒഴിഞ്ഞു. എങ്കിലും വെള്ളം ഒഴുകിവരുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണവർ. വീട്ടിൽ ഇരുന്ന് കണ്ടു റീത്താമ്മ തോമസ് 1981-ലും 1992-ലും ചെറുതോണി ഷട്ടർ തുറന്നത് കണ്ടിട്ടുണ്ട് മരിയാപുരം കുതിരക്കല്ല് കല്ലുങ്കൽ റീത്താമ്മ തോമസ്. അന്ന് വീട്ടിൽ ഇരുന്നാണ് വെള്ളം ചപ്പാത്തിലൂടെ പോകുന്നത് കണ്ടത്. താഴേക്ക് ഇറങ്ങിവരാൻ പേടിയായിരുന്നു. വലിയ മീനുകൾ നാട്ടുകാർ പിടിച്ചുകൊണ്ടുപോകുന്നത് അദ്ഭുതത്തോടെയാണ് കണ്ടതെന്നും 74-കാരിയായ റീത്താമ്മ ഓർക്കുന്നു. ഇക്കുറിയും വീട്ടിൽ ഇരുന്ന് കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റീത്താമ്മ പറയുന്നു. അടിച്ചുപൊളിച്ച കോളേജ്കാലം വാഴത്തോപ്പ് ഗിരിജ്യോതിയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് 1992-ൽ ഷട്ടർ തുറന്നതെന്ന് 44-കാരനായ സിറിയക് പറയുന്നു. ഒരാഴ്ചത്തേക്ക് ആഘോഷമായിരുന്നു. പിള്ളേർ എല്ലാം ഒരുമിച്ചാണ് ഷട്ടർ തുറക്കുന്നത് കാണാൻ എത്തിയതെന്നും ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസറായ സിറിയക് പറയുന്നു. വൈകുന്നേരത്തോടെയാണ് ഷട്ടർ തുറന്നത്. വെള്ളം വരുമ്പോൾ പോലും ചപ്പാത്തിലൂടെ നടന്നുപോയിരുന്നു. ഒക്ടോബറിലായതിനാൽ പെരിയാറ്റിൽ വലിയ വെള്ളം ഉണ്ടായിരുന്നില്ല. അതിനാൽ കനത്ത ഒഴുക്ക് ഷട്ടർ തുറന്നിട്ടും ഉണ്ടായില്ല. സൈറൺ മുഴക്കി അനൗൺസ്മെന്റ് വാഹനം ആദ്യം പോയിരുന്നുവെന്നും വിമലഗിരി പറമുണ്ടയിൽ സിറിയക് ഓർത്തെടുക്കുന്നു. 2007-ലും 2013-ലും ഇതുപോലെ വെള്ളം ഉയർന്നിരുന്നു. അന്നും തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ഉണ്ടായില്ലെന്ന് തടിയമ്പാട് സ്വദേശിയായ ആൽബി പറയുന്നു. അന്നും നോ സെൽഫി ഇപ്പഴത്തെ പോലെ അന്ന് മൊബൈൽ ക്യാമറ ഉണ്ടായിരുന്നില്ല. നടന്നും മറ്റും വന്ന് നേരിൽ കാണുകയായിരുന്നു. പിറ്റേ ദിവസത്തെ പത്രത്തിനായി കാത്തിരിക്കും. വാർത്ത അറിയാൻ. ഇപ്പോൾ എല്ലാവർക്കും ക്യാമറയായി. സെൽഫി എടുക്കാൻ വല്യ തിരക്കായിരിക്കുമെന്ന് തടിയമ്പാട്ടുകാർ പറയുന്നു.എന്നാൽ ഇക്കുറിയും സെൽഫി നിരോധിച്ചിട്ടുണ്ടെന്നും സഞ്ചാരികളെയും കടത്തിവിടില്ലെന്നും തീരുമാനിച്ചത് നന്നായെന് അവർ പറയുന്നു. അന്ന് ചാകരക്കാലം ഷട്ടർ തുറക്കുമ്പോൾ വലിയ മീനുകൾ പെരിയാറ്റിലേക്ക് ചാടും. 35 കിലോ വരെയുള്ള കട്ല മീൻ കിട്ടിയവർ ഉണ്ട്. ചാക്കിനകത്ത് മീൻ കൊണ്ടുപോയവർ ഉണ്ടായിരുന്നെന്ന് നാട്ടുകാരനായ ബെന്നി പറയുന്നു. 1981-ൽ സിലോപ്പിയ ആയിരുന്നു ചാകര. രോഹു, ഗോൾഡ്ഫിഷ് മീനുകളും ഉണ്ടായിരുന്നു. ഇടുക്കി ജലാശയത്തിൽ ഫിഷറീസ് വകുപ്പ് ആയിരക്കണക്കിന് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. അതിനാൽ ഇക്കുറിയും നാട്ടുകാർ ചാകര പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി പലരും വലകൾ വരെ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷെ ഇത്തവണസംഗതി നടക്കില്ല. മീൻപിടുത്തം ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. പണി കിട്ടി അസം സ്വദേശി തടിയമ്പാട് ചപ്പാത്തിനടുത്തുള്ള പാക്ക് അട്ടിയിൽ ജോലിക്കാരനാണ് അസം ഗുവാഹട്ടി സ്വദേശിയായ മുഹമ്മദ് സാക്കിർ ഹുസൈൻ. ആറ് വർഷമായി ഇവിടെ ജോലിക്ക് വരുന്നു. സീസൺ സമയത്ത് വന്ന് എട്ട് മാസം ജോലി ചെയ്യും പിന്നെ നാട്ടിലേക്ക് മടങ്ങും. ഭാര്യ അസ്മയും അഞ്ചു വയസ്സുകാരനായ മുഹമ്മദ് ഇല്യാസും കൂടെയുണ്ട്. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് പാക്ക് അട്ടിക്കും നോട്ടീസ് നൽകി. ഇതിനെത്തുടർന്ന് താമസം മാറാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ഹുസൈൻ. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കം നേരിട്ടു കണ്ടിട്ടുമുണ്ട്. ദുരിതം അനുഭവിച്ചിട്ടുമുണ്ട്. ഇവിടെ അത്ര ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയില്ലായെന്നും മുഹമ്മദ് പറയുന്നു. കുടുംബസമേതം കാഴ്ചകാണാനുള്ള ഒരുക്കത്തിലാണ് അവർ. കൈയേറ്റം ഒഴുകിപ്പോകും പെരിയാറിൽ നിറയെ കൈയേറ്റമാണ്. ഇവിടെ ഇല്ലാത്ത കൃഷികൾ ഇല്ല. കൊക്കോ, കമുക്, വാഴ, കപ്പ തുടങ്ങി തെങ്ങ് വരെ പലരും കൃഷി ചെയ്ത് വിളവെടുക്കുന്നു. ഷട്ടർ തുറന്നാൽ ഈ കൈയേറ്റങ്ങൾ എല്ലാം ഒഴുകിപ്പോയി പെരിയാറിനെ വീണ്ടെടുക്കാമെന്ന് പറയുന്നവരും ധാരാളമുണ്ട്. അതിനിടെ, ഷട്ടർ തുറക്കുമെന്ന കണക്കുകൂട്ടലിൽ തന്നാണ്ട് കൃഷികളുടെ വിളവ് ചിലർ എടുക്കുന്നത് ആരംഭിച്ചു. കപ്പ, വാഴ പച്ചക്കറി എന്നിവ മൂപ്പെത്തിയില്ലെങ്കിലും പരമാവധി വിളവെടുക്കുകയാണ്. തേങ്ങയും ചിലർ ഇട്ടുകൊണ്ട് പോയിക്കഴിഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Ke4RJa
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ