ലഖ്നൗ: ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലെ സർവീസ് റോഡിലൂടെ ഓടിക്കൊണ്ടിരുന്ന എസ്.യു.വി. പെട്ടെന്നുണ്ടായ വൻ ഗർത്തത്തിൽ താഴ്ന്നു. 20 അടിയിലേറെ ആഴമുള്ള കുഴിയിൽ പതിച്ച വാഹനത്തിലെ യാത്രികർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. മുഹമ്മദ് നൗഷാദ്, രചിത് കുമാർ, അബ്ദുൾ ഉസിൻ, മുഹമ്മദ് ഷാനു എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മുംബൈയിൽനിന്നു വാഹനം വാങ്ങി കനൗജിലേക്കു പോവുകയായിരുന്ന സംഘം വസിപുർ ഗ്രാമത്തിലെ ദൗക്കിയിലാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവറായ മുഹമ്മദ് നൗഷാദ് ഭാര്യക്കു സമ്മാനം നൽകാനാണ് എസ്.യു.വി. വാങ്ങിയത്. 'വഴി പരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര. എക്സ്പ്രസ് വേയിലെ സർവീസ് റോഡിലൂടെ വരികയായിരുന്നു. പെട്ടെന്നു ശക്തമായ കുലുക്കം അനുഭവപ്പെടുകയും റോഡ് ഇടിഞ്ഞുതാഴ്ന്നുപോവുകയുമായിരുന്നു.'-വാഹനം ഓടിച്ച മുഹമ്മദ് നൗഷാദ് പറഞ്ഞു. ക്രെയിനുപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. ആദ്യതവണ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുമ്പോൾ വടംപൊട്ടി വാഹനം വീണ്ടും കുഴിയിൽ വീണു. കനത്തമഴ കാരണമാണ് കുഴിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നു ഉത്തർപ്രദേശ് എക്സ്പ്രസ് വേയ്സ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ. അവ്നീഷ് കുമാർ ആവസ്തി അറിയിച്ചു. 15,000 കോടി രൂപ ചെലവിട്ടാണ് 302 കിലോമീറ്ററുള്ള എക്സ്പ്രസ് വേ നിർമിച്ചത്. 23 മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കിയ പാത 2016 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്. വ്യോമസേനയുടെ യുദ്ധവിമാനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന പാത കൂടിയാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2vrIxGt
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ