പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെമലമ്പുഴ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു.ബുധനാഴ്ച രാവിലെ 11.45 ഓടെയാണ്ഘട്ടം ഘട്ടമായി നാല് ഷട്ടറുകളും തുറന്നത്. മൂന്ന് സെന്റീ മീറ്റർ വീതമാണ് തുറന്നത്. 115.06 മീറ്റർ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. വെള്ളം മുക്കൈപ്പുഴ വഴി കല്പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയിൽനിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.രണ്ടുദിവസത്തേക്കുകൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ വെള്ളിയാഴ്ചയാവും ഷട്ടറുകൾ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നപ്പോൾ: ഫോട്ടോ: ഇ.എസ് അഖിൽ ഇതിനുമുന്പ് 2013-ലും 14-ലുമാണ് ജലനിരപ്പുയർന്നതിനെത്തുടർന്ന് ഷട്ടറുകൾ തുറന്നത്. 2013-ൽ ഓഗസ്റ്റ് 15മുതൽ നവംബർ എട്ടുവരെയും 2014-ൽ സെപ്റ്റംബർ ആറുമുതൽ ഒക്ടോബർ 27വരെയുമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. തുടർന്നുള്ള വർഷങ്ങളിൽ മഴ കുറഞ്ഞത് അണക്കെട്ടിലെ സംഭരണത്തെ ബാധിച്ചു. കഴിഞ്ഞവർഷം രണ്ടാംവിളയ്ക്ക് കർഷകർ 90 ദിവസം കനാലുകൾവഴി വെള്ളം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത്രയും ദിവസം നൽകാൻപോലും വെള്ളം തികഞ്ഞിരുന്നില്ല. 2011-ലും 2013-ലും ജൂലായിൽത്തന്നെ ജലനിരപ്പ് 113 മീറ്ററായിരുന്നു. മുൻകരുതലുകൾ * ഷട്ടറുകൾ തുറന്നതിനുശേഷം നദിമുറിച്ച് കടക്കരുത് * നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക * നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും അതീവജാഗ്രത പാലിക്കണം * പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകളും മറ്റ് ഔദ്യോഗിക വാർത്തകളും മാത്രം ശ്രദ്ധിക്കുക. മലമ്പുഴയിൽ സെൽഫി വിലക്കി മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നപ്പോൾ: ഫോട്ടോ: ഇ.എസ് അഖിൽ അണക്കെട്ട് തുറക്കുന്നതിനാൽ മുൻകരുതലെന്നോണം സെൽഫിയെടുക്കുന്നത് വിലക്കി. പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടംകൂടി നിൽക്കുകയോ സമീപത്തുനിന്ന് സെൽഫിയെടുക്കുകയോ ചെയ്യരുതെന്ന് ഡി.ടി.പി.സി. അധികൃതർ കർശനനിർദേശം നൽകി. അവധിയെടുക്കരുത് കാലവർഷം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി അടിയന്തരനടപടിയെടുക്കാനും റവന്യൂവകുപ്പ് ജീവനക്കാർ അവധിയെടുക്കരുതെന്ന് കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ജീവനക്കാർ അവരവരുടെ അധികാരപരിധിയിൽ തുടരേണ്ടതും അവധിയിൽപ്പോയവരുടെ അവധി റദ്ദുചെയ്ത് തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിർദേശം മേലധികാരികൾ നൽകേണ്ടതുമാണ്. തൂക്കുപാലത്തിൽ വിലക്ക് സുരക്ഷ മുൻനിർത്തി മലമ്പുഴ ഉദ്യാനത്തിൽ തൂക്കുപാലത്തിലേക്ക് കടക്കാൻ വിനോദസഞ്ചാരികൾക്ക് വിലക്ക്. തിരിച്ചറിയൽ കാർഡുള്ള പ്രധാന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മാത്രമാണ് തൂക്കുപാലത്തിൽ കയറാൻ അനുമതിയുണ്ടാവുക. എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ കളക്ടറേറ്റ്: 0491-2505309, 0491-2505209 താലൂക്കുകൾ നമ്പർ പാലക്കാട് 0491-2505770 ആലത്തൂർ 0492-2222324 ചിറ്റൂർ 04923-224740 ഒറ്റപ്പാലം 0466-2244322 പട്ടാമ്പി 0466-2214300 മണ്ണാർക്കാട് 04924-222397.
from mathrubhumi.latestnews.rssfeed https://ift.tt/2KfcFdJ
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ